മംഗ്ളൂരു: വീടു കുത്തിത്തുറന്നു 72 ഗ്രാം സ്വർണ്ണവും വെള്ളി ആഭരണങ്ങളും കവർച്ച ചെയ്ത കേസിൽ കുപ്രസിദ്ധ
കവർച്ചക്കാരൻ അറസ്റ്റിൽ. അന്തർ സംസ്ഥാന മോഷ്ടാവായ ഉമേഷ് ബലേഗർ എന്ന ഉമേഷ് റെഡ്ഡിയെ ആണ് ഉഡുപ്പി, കാപ്പു പൊലീസ് ഇൻസ്പെക്ടർ അസ്മത്ത് അലിയും സംഘവും അറസ്റ്റു ചെയ്ത്. ഡിസംബർ നാലിന് കാപ്പുവിലെ രാഘവേന്ദ്ര കിണിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇയാൾ രാവിലെ വീടു പൂട്ടിയ ശേഷം താക്കോൽ കൂട്ടം വൈദ്യുതി മീറ്ററിൻ്റെ പെട്ടിയിൽ വച്ചാണ് പുറത്തേയ്ക്ക് പോയത്. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. മീറ്റർ പെട്ടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൂട്ടമെടുത്തു വീടും അലമാരകളും തുറന്നാണ് കവർച്ച നടത്തിയത്. കവർച്ചാ രീതി വിശകലനം ചെയ്താണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ ഉമേഷിനെതിരെ കേരളത്തിലെ മാവൂർ, തൃശൂർ സ്റ്റേഷനുകളിലും തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.
വൈദ്യുതി മീറ്റർ പെട്ടിക്കകത്ത് വച്ച താക്കോൽ എടുത്ത് വീടും അലമാരയും തുറന്ന് കവർച്ച; അന്തർ സംസ്ഥാന കവർച്ചക്കാരൻ അറസ്റ്റിൽ


