ശിവരാത്രി ബലിതർപ്പണത്തിനും ആഘോഷങ്ങൾക്കുമായി ആലുവ മണപ്പുറം ഒരുങ്ങി. ക്ഷേത്രചടങ്ങുകൾക്കുശേഷം ബുധൻ രാത്രി 10ന് ബലിതർപ്പണം ആരംഭിക്കും. വ്യാഴം പുലർച്ചെയും ബലിതർപ്പണം തുടരും.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ 116 ബലിത്തറകളും 31 വ്യാപാര സ്റ്റാളുകളും ഒരുക്കും. ബലിത്തറകളുടെ നിർമാണം മണപ്പുറത്ത് പുരോഗമിക്കുകയാണ്. ബലിതർപ്പണത്തിനായുള്ള കടവുകൾ വൃത്തിയാക്കി ബാരിക്കേഡ് നിർമിച്ചു. തീരത്തോട് ചേർന്ന് 350 വിളക്കുകൾ സ്ഥാപിച്ചു. പൊലീസ് സുരക്ഷയ്ക്കായി നാലു നിരീക്ഷണ ടവറുകളും നിർമിച്ചു.
ശിവരാത്രിദിവസം രാത്രി ബലിതർപ്പണത്തിന് എത്തുന്നവർക്ക് മണപ്പുറത്ത് വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദർശനത്തിന് എത്തുന്നവർക്കായി നടപ്പന്തലും ഒരുക്കി. ഏഴുലക്ഷത്തോളം ആളുകൾ പിതൃതർപ്പണത്തിനായി മണപ്പുറത്ത് എത്താറുണ്ട്. നാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടത്താൻ സൗകര്യമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യയുടെ നേതൃത്വത്തിലാണ് ആശ്രമത്തിലെ ബലിതർപ്പണം.