കണ്ണൂർ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി), സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വിഡിയോ കോൾ ചെയ്‌ത് ഡോക്ടർ ദമ്പതികളിൽ നിന്ന് പണം തട്ടാനുള്ള നീക്കം കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലിലൂടെ പരാജയപ്പെടുത്തി. ഡോക്‌ടർ ദമ്പതികളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾ ഫോൺ കോളിലൂടെ അറിയിക്കുകയായിരുന്നു.നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വിഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിർദേശിച്ചു. വിഡിയോ കോളിലേക്ക് എത്തിയപ്പോൾ എതിർവശത്തുണ്ടായിരുന്ന വ്യക്‌തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥൻ എന്നാണു പരിചയപ്പെടുത്തിയത്. തുടർന്ന്, മറ്റൊരാൾ സിബിഐ ഉദ്യോഗസ്‌ഥൻ എന്ന് പറഞ്ഞു വിഡിയോ കോളിൽ വന്നു. ദമ്പതികൾ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉടൻ നൽകണമെന്നും അറിയിച്ചു.അക്കൗണ്ടിലുള്ള പണം മുഴുവൻ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടൻ മാറ്റണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികൾ ഉടൻ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നൽകിയ നിർദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തിൽ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുൻപ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
‘കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം’; വിഡിയോ കോളിൽ ‘സിബിഐ’, പൊലീസ് ഇടപെടലിൽ തട്ടിപ്പിൽ നിന്നു രക്ഷപ്പെട്ട് ഡോക്‌ടർ ദമ്പതികൾ


