തിരുവനന്തപുരം: ബാലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോൺഗ്രസിൻ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവിൽ സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. രാഹുൽ എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തിൽ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉജിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോൺഗ്രസ് ഹൈക്കമാൻ്റുമായും ചർച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷ്യൻ സണ്ണി ജോസഫ് പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് തീരുമനന്തപുരം. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണ് കോടതി ജാമ്യം തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂർ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂർത്തിയാക്കിയത്. രാഹുലിന്റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിൻ്റെ വാദം തള്ളികൊണ്ടാണിപ്പോൾ മുൻകൂർ ജാമ്യം നിഷേധിച്ചത്.
ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി, തീരുമാനം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ


