കണ്ണൂർ: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അടുത്തബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കല്യാശ്ശേരി മാങ്ങാട് തെരുവിലെ ചേരൻ ഹൗസിലെ പി.സി. ഷനൂപി(42)നെയാണ് വളപട്ടണം ഇൻസ്പെക്ടർ വിജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
പാപ്പിനിശ്ശേരിയിലെ സൂര്യ സുരേഷിൻ്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച രണ്ട് ലക്ഷം രൂപയിലേറെ വിലവരുന്ന ആഭരണങ്ങളാണ് സഹോദരീ ഭർത്താവായ ഷനൂപ് കവർന്നത്. രണ്ടേകാൽ പവനോളം തൂക്കംവരുന്ന ചെയിൻ, ബ്രേസ്ലെറ്റ്, ലോക്കറ്റ് എന്നിവയാണ് പ്രതി കവർന്നത്. കഴിഞ്ഞ ആഗസ്‌തിലാണ് സംഭവം. മോഷ്ടിച്ച സ്വർണത്തിൽ നിന്ന് അരപ്പവൻ ആദ്യം ബാങ്കിൽ പണയം വച്ചു. സ്വർണത്തിന് വില വർധിച്ചപ്പോൾ അതെടുത്ത് മറിച്ചുവിറ്റു. സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
എസ്ഐമാരായ ഭാസ്‌കരൻ നായർ, അജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും.
അലമാരയിൽ സൂക്ഷിച്ച സ്വർണം അടിച്ചുമാറ്റി പണയംവെച്ചു, വില കൂടിയതോടെ വിറ്റു; യുവതിയുടെ സഹോദരീ ഭർത്താവ് അറസ്റ്റിൽ


