ചീമേനി പീപ്പിൾസ് തിയറ്റർ അസോസിയേഷൻ(സിപ്റ്റ ചീമേനി) യുടെ മൂന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തിയ നാട്ടൊരുമ നാടിന്റെ ഉത്സവമായി.പഴയ ആഴ്ച ചന്ത മാതൃകയിൽ ഒരുക്കിയ ചന്ത പുതു തലമുറയ്ക്ക് നവ്യനുഭവമായി. വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച ചന്തയിൽ കയ്യൂർ-ചീമേനി,വെസ്റ്റ് എളേരി, കൊടക്കാട്, പാടിയോട്ട്ചാൽ ഭാഗങ്ങളിലെ കർഷകർ അവരുടെ കാർഷികോത്പനങ്ങളുമായി എത്തിച്ചേർന്നു. ഉൽപന്നങ്ങൾ എല്ലാം വേഗത്തിൽ വിറ്റഴിഞ്ഞ് പോകുന്ന കാഴ്ചയാണ് കണ്ടത്. ഉപഭോക്താക്കൾ കൂടുലുള്ള നമ്മുടെ കാർഷിക വിപണിയിൽ ജൈവ പച്ചക്കറികൾക്കുള്ള ആവശ്യകതയും ലഭ്യതക്കുറവും അറിയിക്കുന്നതായി വിപണി. ഈയൊരു മാതൃകയിൽ തുടർന്നും ഉദ്പാദകർക്കുള്ള വിപണി തുറക്കുന്ന ചന്തയായി സിപ്റ്റ അങ്ങാടി കൂട്ടായ്മയെ മാറ്റിയെടുക്കാനുള്ള പ്രചോദനമായി ചന്തയിൽ എത്തിച്ചേർന്ന ആൾക്കൂട്ടം.
ഇക്കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ചീമേനിയിലും പരിസര പ്രദേശങ്ങളിലും കലാ, സാംസ്കാരികം, ശാസ്ത്രം, പരിസ്ഥിതി, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം തുടങ്ങിയ സമസ്ത മേഖലകളിലും സാന്നിധ്യമറിയിച്ച സംഘടനയാണ് സിപ്റ്റ. സിപ്റ്റയുടെ നേതൃത്വത്തിൽ കാർഷിക മേഖലയിലെ ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന ഗ്രൂപ്പായ ‘അങ്ങാടി’, വിനോദ യാത്രാ ഗ്രൂപ്പായ ‘അപ്പൂപ്പൻ താടി ‘ എന്നി വാട്സ്ആപ്പ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി നാട്ടിലെ ഉന്നത വിജയികളായ സിവിൽ സർവ്വിസ് സെലക്ഷൻ ലഭിച്ച് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസിൽ സിവിൽ സർവ്വിസ് ഓഫീസർ ആയി നിയമനം ലഭിച്ച ശ്രീലക്ഷ്മി കെ വി,കരിവെള്ളൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസർ ആയി ജോലിയിൽ പ്രവേശിച്ച ഡോക്ടർ വൃന്ദ വിജയൻ,കേരള യൂണിവേഴ്സിറ്റി എം എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സ്നേഹ കെ എസ്,ശില്പകലയിൽ ദേശീയ തലത്തിൽ ടാലന്റ് റിസോഴ്സ് സ്കോളർഷിപ്പ് നേടിയ അലൈഡ എം ഉപേന്ദ്രൻ , “കപ്പ് “സിനിമ സംവിധായകനും മറ്റ് നിരവധി സിനിമകളുടെ സഹസംവിധായകനുമായ തുറവിലെ സഞ്ജു വി സാമൂവൽ എന്നിവരെ നാല് പ്രധാന മന്ത്രി മാരുടെ സുരക്ഷാ ചുമലയുടെ നേതൃത്വം വഹിച്ച റിട്ടയേർഡ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കെ വി മധുസൂദനൻ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം ശ്രീജ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിപ്റ്റ പ്രസിഡന്റ് സുഭാഷ് അറുകര അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി പി വി മോഹനൻ സ്വാഗതവും ട്രഷറർ കെ ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന്
ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം നാടകവും അരങ്ങേറി. വാർഷികാഘോഷത്തിന് എത്തിച്ചേർന്ന മുഴുവനാളുകൾക്കും ചീമേനി കിഴക്കേക്കരയിലെ പരേതയായ കോത്തിരി ലക്ഷ്മി അമ്മയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ പായസ വിതരണം നടത്തി.