കൊച്ചി അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയി 503ന്റെ ഉള്ളിൽ കയറിയുള്ള അഗ്നിരക്ഷാ പ്രവർത്തനങ്ങൾക്കു തുടക്കം. കപ്പലിൽ തീയുള്ള ഭാഗങ്ങൾ കണ്ടെത്താൻ തെർമൽ ഇമേജിങ് ക്യാമറകൾ (ഇൻഫ്രാറെഡ് ക്യാമറ) ഉപയോഗിച്ചുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. കപ്പലിൽനിന്നു നിലവിൽ തവിട്ടു നിറത്തിലുള്ള പുക മാത്രമാണ് ഉയരുന്നത്. എങ്കിലും ഉള്ളറകളിൽ എവിടെയെങ്കിലും അപകടകരമായ രീതിയിൽ തീയുണ്ടോ എന്നു കണ്ടെത്താനാണു ശ്രമം. പുക വമിക്കുന്ന കപ്പലിനുള്ളിൽ അപകടരഹിതമായി ശ്വസിക്കാൻ സഹായിക്കുന്ന എസ്സിബിഎ (സെൽഫ് കണ്ടെയ്ൻഡ് ബ്രീത്തിങ് അപ്പാരറ്റസ്) സെറ്റുകൾ അണിഞ്ഞ ശേഷമാണു രക്ഷാപ്രവർത്തകർ ഉള്ളിൽ കയറുക.
വെള്ളവും പതയും രാസവസ്തുക്കളും പമ്പ് ചെയ്ത് ഉള്ളറകൾ തണുപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. കടലിൽ ഇടവിട്ടു കാറ്റും മഴയുമുണ്ട്. കാലാവസ്ഥ അനുകൂലമായിരിക്കുമ്പോൾ രക്ഷാപ്രവർത്തകരെ കപ്പലിലെത്തിച്ചും മഴയും കാറ്റും ആരംഭിക്കുമ്പോൾ ടഗുകളിലേക്കു മടക്കിക്കൊണ്ടുവന്നുമാണു പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. തീയണയ്ക്കാൻ ആവശ്യമായ ഉപകരണങ്ങളും ജനറേറ്ററുകളും കപ്പലിലെത്തിച്ചിട്ടുണ്ട്. കപ്പലിന്റെ വോയേജ് ഡേറ്റ റിക്കോർഡർ വീണ്ടെടുക്കാനുള്ള ശ്രമവും വൈകാതെയുണ്ടാകും. കൊച്ചി തീരത്തുനിന്ന് 63 നോട്ടിക്കൽ മൈൽ (117 കിലോമീറ്റർ) അകലെയാണു നിലവിൽ വാൻ ഹയിയുടെ സ്ഥാനം.