ചിറ്റൂർ: കമ്പാലത്തറ ഏരിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. പുതുനഗരം കുളത്തുവീട് മായൻ വീട്ടിൽ മുരളീധരന്റെ മകൻ കാർത്തിക് (19), ചിറ്റൂർ അണിക്കോട് തറക്കളം ചൈതന്യയിൽ മുരളി മേനോന്റെ മകൻ വിഷ്ണുപ്രസാദ് (18) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലേകാലോടെയാണ് അപകടമുണ്ടായത്. കാർത്തിക്കും വിഷ്ണുവും നാല് സുഹൃത്തുക്കൾക്കൊപ്പമാണ് കമ്പാലത്തറ ഏരിയിലെത്തിയത്. കന്നിമാരിയിലെ സുഹൃത്തിൻ്റെ വീട്ടിലാണ് ഇവർ ആദ്യം എത്തിയത്. അവിടെനിന്നാണ് ഏരിയിലേക്ക് പോയത്.
വിഷ്ണുപ്രസാദും കാർത്തിക്കും കുളിക്കുന്നതിനായി ഏരിയിലിറങ്ങി. വിഷ്ണുപ്രസാദ് ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർത്തിക് ഒഴുക്കിൽപ്പെട്ടത്. അഞ്ചുമണിയോടെ സംഭവസ്ഥലത്തെത്തിയ ചിറ്റൂർ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ആറുമണിയോടെ വിഷ്ണുപ്രസാദിൻ്റെ മൃതദേഹം കണ്ടെത്തി. 15 മിനിറ്റിനുശേഷം കാർത്തിക്കിൻ്റെ മൃതദേഹവും ലഭിച്ചു.
കാർത്തിക്കും വിഷ്ണുവും സുഹൃത്തുക്കളും ഈ വർഷമാണ് ചിറ്റൂർ വിജയമാതാ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു പാസായത്. കാർത്തിക് നാട്ടുകൽ ഗവ. കോളേജിലും വിഷ്ണുപ്രസാദ് കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജിലും ബിരുദപ്രവേശനം നേടിയിരുന്നു.
ശോഭയാണ് വിഷ്ണുവിൻ്റെ അമ്മ. സഹോദരി ചൈതന്യ. വിനോദിനിയാണ് കാർത്തിക്കിന്റെ്റെ അമ്മ. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടവിവരമറിഞ്ഞയുടൻ മന്ത്രി കെ. കൃഷ്ണൻകുട്ടി സംഭവസ്ഥലത്ത് എത്തിയിരുന്നു.