കൽപ്പറ്റ: അത്യപൂർവ്വവും സങ്കീർണ്ണവുമായ അവേക് ബ്രെയിൻ സർജറി വിജയകരമായി പൂർത്തീകരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63 കാരനിലാണ് പൂർണ ബോധാവസ്ഥിയിൽ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തത്.
ശരീരത്തിന്റെ ചലനവും രോഗിയുടെ ഓർമ്മ ശക്തി ഉൾപ്പെടെ മറ്റ് പ്രധാന പ്രവർത്തനങ്ങളെല്ലാം നിയന്ത്രിയ്ക്കുന്ന തലച്ചോറിലെ ഭാഗങ്ങൾക്ക് കേടുപാടുകളില്ലാതെ ട്യൂമർ നീക്കം ചെയ്യുക എന്നതാണ് Awake Brain Surgery-യെ സങ്കീർണ്ണമാക്കുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിയ്ക്കുന്നതിന് രോഗിയുടെ പൂർണ്ണ തോതിലുള്ള സഹകരണം അത്യാവശ്യമാണ്.
രോഗി ബോധാവസ്ഥയിലായതിനാൽ, സർജന് രോഗിയുമായി ആശയവിനിമയം നടത്താനും കൈകാലുകൾ ചലിപ്പിയ്ക്കാൻ ആവശ്യപ്പെടാനും ചിത്രങ്ങൾ കാണിക്കാനും സാധിയ്ക്കുന്നു. ഇത് തലച്ചോറിൻ്റെ പ്രധാനപ്പെട്ട ഭാഗങ്ങളെ തിരിച്ചറിയാനും അവയ്ക്ക് കേടുപാടുകൾ സംഭവിയ്ക്കാതെ ശസ്ത്രക്രിയ പൂർത്തിയാക്കാനും ഡോക്ടർമാരെ സഹായിക്കും.
മുഴകൾ തലച്ചോറിൻ്റെ പ്രധാന ഭാഗങ്ങളിൽ ചേർന്നിരിയ്ക്കുന്ന അവസ്ഥകളിലാണ് സാധാരണയായി ഇത്തരം ശസ്ത്രക്രിയാ രീതികൾ പിന്തുടരാറുള്ളത്. അപസ്മാരം (epilepsy) പോലുള്ള അസുഖങ്ങൾക്കും സമാനമായ ചികിത്സാരീതി ഉപയോഗിക്കാറുണ്ട്.
ശസ്ത്രക്രിയയ്ക്ക് ന്യൂറോ സർജറി വിഭാഗം കൺസൽട്ടൻറുമാരായ ഡോ. നവീൻ ഹരിദാസ് . ഡോ.ശ്രീരാജ് കെ, അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.അരുൺ അരവിന്ദ്, അസിസ്റ്റന്റ്റ് പ്രൊഫസർ ഡോ.മെൽവിൻ സിറിയക് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.