പനജി: വിവാഹം കഴിക്കാനായി ഗോവയിലെത്തിയ യുവതീയുവാക്കൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ബെംഗളൂരു സ്വദേശിനിയായ രോഷ്നി മോസസ് (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആൺസുഹൃത്ത് സഞ്ജയ് കെവിൻ (22) അറസ്റ്റിലായി. ഗോവയിലെ പ്രതാപ് നഗറിലെ കാട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സൗത്ത് ഗോവ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വിവാഹം കഴിക്കുന്നതിനായാണ് സഞ്ജയും റോഷ്നിയും ബെംഗളൂരുവിൽനിന്ന് ഗോവയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇവിടെവെച്ച് ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടാകുകയും തർക്കത്തിലേർപ്പെടുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. കൊലപാതകത്തിനുശേഷം മൃതദേഹം കാട്ടിലുപേക്ഷിച്ച സഞ്ജയ് തിരികെ ഗോവയിലേയ്ക്ക് പോകുകയും ചെയ്തു.
തിങ്കളാഴ്ച്ച രാവിലെയാണ് കഴുത്തറത്ത നിലയിൽ റോഷ്നിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽവെച്ച് സഞ്ജയെ അറസ്റ്റ് ചെയ്തു. ഇവർതമ്മിൽ വഴക്കിനിടയാക്കിയ കാരണമെന്തെന്ന് വ്യക്തമല്ല. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.