കൊച്ചി ഇന്ന് എട്ടാം പിറന്നാൾ ആഘോഷിക്കുന്ന മെട്രോയ്ക്കു ശുഭയാത്ര. ഒരു വർഷം മുൻപേ നിർമാണം തുടങ്ങിയ കാക്കനാട് ലൈൻ എങ്ങുമെത്തിയിട്ടില്ല. എയർപോർട്ട് വഴി അങ്കമാലിക്കുള്ള 3 -ാം ഘട്ടത്തിന്റെ പ്രോജക്ട് സമർപ്പിച്ചിട്ടില്ല. മറൈൻഡ്രൈവിലേക്കുള്ള ലൂപ് ലെയിനിൻ്റെ കാര്യത്തിലും തീരുമാനമായില്ല. ഇതൊക്കെയാണെങ്കിലും എട്ടാം പിറന്നാളിനു മെട്രോ കൊച്ചിയുടെ ഗതാഗതമേഖലയിൽ തണലേകുന്ന ആൽ മരമായി വളർന്നു.
അവധി ദിവസങ്ങളിലൊഴികെ ദിവസവും ഒരു ലക്ഷത്തിലേറെപ്പേർ മെട്രോയിൽ യാത്രക്കാരായുണ്ട്. കഴിഞ്ഞ വർഷം യാത്രചെയ്തവർ 3.5 കോടി. ഈ വർഷം 3.65 കോടി പ്രതീക്ഷിക്കുന്നു. ആദ്യ വർഷത്തെ ഒരു കോടിയിൽനിന്നാണു മൂന്നരയിലേക്കുള്ള വളർച്ച. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു പ്രവർത്തനം ലാഭം നേടിയെന്നതു മറ്റു മെട്രോകളിൽനിന്നു കൊച്ചി മെട്രോയെ വ്യത്യസ്തമാക്കുന്നു. 2023-24 സാമ്പത്തിക വർഷം 22.5 കോടി രൂപ പ്രവർത്തന ലാഭം നേടിയത് 24-25 വർഷത്തിൽ അതിലും ഉയരുമെന്നാണു കരുതുന്നത്. വരുമാനമുണ്ടാക്കാൻ കെഎംആർഎൽ ഒരു ഫ്യുവൽ സ്റ്റേഷനും നടത്തുന്നു. 2017 ജൂൺ 17 നായിരുന്നു മെട്രോ സർവീസിനു തുടക്കം. മെട്രോയ്ക്കു പുറമേ, വാട്ടർ മെട്രോകുടി ഇന്ന് കെഎംആർഎൽ ൻ്റെ നേട്ടത്തിൻ്റെ പട്ടികയിലുണ്ട്.
രാജ്യത്താകെ 21 വാട്ടർ മെട്രോ പ്രോജക്ടുകളുടെ സാധ്യതാ പഠനം, കൊച്ചിയിലെ 6 കനാലുകളുടെ പുനരുദ്ധാരണത്തിനുള്ള 3700 കോടി രൂപയുടെ പദ്ധതി നടത്തിപ്പ് എന്നിവയ്ക്കു കെഎംആർഎൽ നേതൃത്വം നൽകുന്നു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പ്രോജക്ടുകളുടെ നടത്തിപ്പു ചുമതലയും കെഎംആർഎലിനുണ്ട്.
ഫസ്റ്റ് മൈൽ ലാസ്റ്റ് മൈൽ കണക്ടിവിറ്റിക്കു വേണ്ടി മെട്രോ ലൈനിൽനിന്നു മാറിയുള്ള കേന്ദ്രങ്ങളിലേക്കു 15 ബസ് ഓടിക്കുന്നു. തൃപ്പൂണിത്തുറയിൽ നിന്നു ഇൻഫോപാർക്കിലേക്കും ഇ ഫീഡർ ബസ് തുടങ്ങി. ഹൈക്കോടതി മുതൽ തേവര വരെ എലിവേറ്റഡ് ട്രാം സർവീസിനുള്ള സാധ്യതാ പഠനത്തിനു തയാറെടുക്കുകയാണ് 8 -ാം വർഷത്തിൽ മെട്രോ.