കോഴിക്കോട് മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ യഥാർഥ നടത്തിപ്പുക്കാരായി പ്രതിചേർക്കപ്പെട്ട രണ്ടു പൊലീസുകാർ പിടിയിൽ. പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സസ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ താമരശ്ശേരിയിൽ കോരങ്ങാട് വച്ചാണ് ഇരുവരും പിടിയിലാതെന്നാണു പ്രാഥമിക വിവരം.
താമരശ്ശേരിയിൽ ആൾതാമസമില്ലാത്ത ഒരു കെട്ടിടത്തിന്റെ മുകൾനിലയിലാണ് ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെനിന്നും മറ്റൊരു ഒളിയിടം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. ഒന്നാം പ്രതി ബിന്ദുവിൻ്റെ ഭർത്താവിന്റെ പേരിലുള്ള സ്വിഫ്റ്റ് കാറിലാണ് ഷൈജിത്തും സനിത്തും സഞ്ചരിച്ചിരുന്നത്. മൊബൈൽ നെറ്റ്വർക്ക് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടിക്കുടാൻ സാധിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ഇവരെ നഗരത്തിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. 2020 ലാണ് ബിന്ദുവുമായി പൊലീസുകാർ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ് പരിശോധനയ്ക്കു പോയപ്പോഴാണ് ഇവരെ പരിചയപ്പെട്ടത്. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മെഡിക്കൽ കോളജിൽനിന്ന് ഈ പൊലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റുകയും ചെയ്തതായും കണ്ടെത്തി.