പത്തനംതിട്ട: മദ്യപിക്കാൻ ഗ്ലാസും വെള്ളവും കൊടുക്കാത്ത അയൽവാസിയെ, യുവാവ് വടികൊണ്ട് അടിച്ചശേഷം എറിഞ്ഞുവീഴ്ത്തി. അക്രമിയെ പെരുനാട് പോലീസ് പിടികൂടി. മണക്കയം തടത്തിൽ പുത്തൻവീട്ടിൽ പ്രശാന്ത് കുമാർ (36) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രശാന്ത് അയൽപക്കത്തെ മണക്കയം ഈട്ടിമൂട്ടിൽ വീട്ടിൽ അനിയൻകുഞ്ഞിൻ്റെ (49) വീട്ടിൽ ഒരുകുപ്പി മദ്യവുമായെത്തി.
അവിടെയിരുന്ന് മദ്യപിക്കാൻ ഗ്ലാസും വെള്ളവും ചോദിച്ചു. കൊടുക്കില്ലെന്ന് പറഞ്ഞതോടെ ചീത്തവിളിയായി. ഇറങ്ങിപ്പോകാൻ അനിയൻകുഞ്ഞ് പറഞ്ഞെങ്കിലും കേട്ടില്ല. അവിടിരുന്ന് മദ്യപിക്കുമെന്ന് വെല്ലുവിളിച്ചശേഷം അടുത്തുകിടന്ന കമ്പെടുത്ത് അനിയൻകുഞ്ഞിനെ അടിച്ചു.
ഇടതുകൈവിരലുകളിലാണ് അടികൊണ്ടത്. വേദനയെടുത്ത് വീട്ടിലേക്ക് കയറിയ ഇദ്ദേഹത്തെ കല്ലെടുത്ത് എറിഞ്ഞു. ബഹളംകേട്ട് എത്തിയവരാണ് പ്രശാന്തിനെ പിടിച്ചുകൊണ്ടുപോയത്. അവിവാഹിതനായ അനിയൻകുഞ്ഞ്, ചേട്ടൻ ജോയ് വർഗീസിന്റെയും കുടുംബത്തിൻ്റെയും ഒപ്പമാണ് താമസിക്കുന്നത്
ചിറ്റാറിലെ സ്വകാര്യആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അനിയൻകുഞ്ഞിൻ്റെ കൈവിരലുകൾക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തി. പിന്നീടും പ്രശാന്ത് അനിയൻകുഞ്ഞിനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പോലീസ് അറസ്റ്റുചെയ്തത്.
`