തളിപ്പറമ്പ് പ്രമുഖ തീർഥാടന, വിനോദ കേന്ദ്രമായ പറശ്ശിനിക്കടവിൽ നിർമിക്കുന്നത് 5 നിലകളിലുള്ള ബസ് സ്റ്റാൻഡ് കോംപ്ലക്സ്. 27 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ബസ് സ്റ്റാൻഡ് കോംപ്ലക്സും കൺവൻഷൻ സെൻ്ററും നിർമിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ എംഎൽഎ അറിയിച്ചു. ബേസ്മെന്റ് പാർക്കിങ് ഉൾപ്പെടെ 5 നിലകളിലായി 61,000 ചതുരശ്ര അടിയിലാണ് ബസ് സ്റ്റാൻഡ് കോംപ്ലക്സും കൺവൻഷൻ സെൻ്ററും നിർമിക്കുന്നത്.
ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന ബസുകൾക്കെല്ലാം നിർത്തിയിടാനും യാത്രക്കാരെ കയറ്റുന്നതിനുമുള്ള പാർക്കിങ് സൗകര്യവും ബസ്ബേയും സജ്ജീകരിക്കും. താഴത്തെ നിലയിലും ഒന്നാം നിലയിലും പൂർണമായും വാണിജ്യ ആവശ്യത്തിനുളള അൻപതോളം മുറികളാണുണ്ടാവുക. 10 വിശ്രമ മുറികളും രണ്ട് ഡോർമിറ്ററിയുമാണ് രണ്ടാം നിലയിൽ. 3-ാം നിലയിൽ ഗെയിമിങ് സ്പേസ്, ഫുഡ്കോർട്ട്, കൺവൻഷൻ സെൻ്ററും സെമി ഓപ്പൺ ടെറസുൾപ്പെടുന്ന കോവർക്കിങ് സ്പേസ് എന്നിവയും സജ്ജീകരിക്കും. പറശ്ശിനി ബസ് സ്റ്റാൻഡ് മുതൽ പാലം വരെ റോഡിന് ഇരുവശത്തും നടപ്പാതയും അലങ്കാര വിളക്കും ഒരുക്കി സൗന്ദര്യവൽക്കരണം നടത്തുന്നതിന് എം.വി. ഗോവിന്ദൻ എംഎൽഎ 2.84 കോടിരൂപ അനുവദിച്ചിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം മുതൽ മോറാഴ നീലിയാർ കോട്ടം വരെയുള്ള തീർഥാടന വഴി ഉൾപ്പെടുന്ന വെള്ളിക്കീൽ പറശ്ശിനിക്കടവ് ടൂറിസം കോറിഡോറിന് 8 കോടി രൂപയുടെ പ്രവൃത്തിക്കും അനുമതിയായിട്ടുണ്ട്. തീർഥാടകർക്കുൾപ്പെടെ താമസ സൗകര്യമൊരുക്കാൻ സർക്കാർ വിശ്രമ മന്ദിരത്തിന് 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള 50 സെന്റ്റ് സ്ഥലം ഇതിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറി. പറശിനിയിലെ ബോട്ട് സർവീസ് ശക്തിപ്പെടുത്താൻ രണ്ട് എസി ബോട്ടുകളും ഉടൻ എത്തുമെന്നും ഇതിന് 2 കോടി രൂപയും ബോട്ട് ജെട്ടി വിപുലീകരിക്കാൻ 3.5 കോടി രൂപയും പറശ്ശിനി പുഴയുടെ തീര സംരക്ഷണത്തിന് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ എംഎൽഎ അറിയിച്ചു.