കാസർകോട്: പിലിക്കോട്, മേൽമട്ടലായി മഹാശിവ ക്ഷേത്രകവർച്ചാ കേസിൽ കുപ്രസിദ്ധ കവർച്ചക്കാരൻ പിടിയിൽ. പയ്യന്നൂർ, അന്നൂരിൽ താമസക്കാരനായ വിറകൻ്റെ രാധാകൃഷ്ണൻ(50) ആണ് പിടിയിലായത്. ചെവ്വാഴ്ച രാത്രി ഉള്ളാൾ റെയിവെ സ്റ്റേഷൻ പരിസരത്തു വച്ചാണ് ഇയാൾ ചന്തേര പൊലീസിൻ്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ജൂൺ മൂന്നിന് രാത്രിയിലാണ് മേൽ മട്ടലായി മഹാശിവക്ഷേത്രത്തിൽ കവർച്ച നടന്നത്. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന മൂന്നു പവൻ തൂക്കമുള്ള വിവിധ രൂപങ്ങൾ, 100 ഗ്രാം വെള്ളി, 40,000 രൂപ, ഭണ്ഡാരത്തിൽ നിന്നു പതിനായിരത്തോളം രൂപ എന്നിവയാണ് കവർച്ച പോയത്. പിറ്റെ ദിവസം രാവിലെ ശാന്തിക്കാരൻ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്.
തുടർന്ന് ക്ഷേത്ര ഭാരവാഹികളും ചന്തേര പൊലീസും സ്ഥലത്തെത്തി സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചാണ് കവർച്ചയ്ക്കു പിന്നിൽ വിറകൻ്റെ രാധാകൃഷ്ണൻ ആണെന്നു ഉറപ്പാക്കിയത്. മേൽമട്ടലായി ക്ഷേത്ര കവർച്ചയ്ക്ക് ആഴ്ച്ചകൾക്കു മുമ്പാണ് രാധാകൃഷ്ണൻ ജയിലിൽ നിന്നു പുറത്തിറങ്ങിയത്. ഇക്കാര്യം അറിഞ്ഞ പൊലീസ് ജാഗ്രതയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. അതിനിടയിലാണ് മേൽ മട്ടലായി ക്ഷേത്രത്തിൽ കവർച്ച നടന്നത്. ചെറുവത്തൂർ ജെ.ടി.എസിനു സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു അകത്ത് ഒരു മാസക്കാലം ഒളിച്ചു താമസിച്ചാണ് കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കിയതെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ പ്രസ്ത കെട്ടിടത്തിലെത്തിച്ച് തെളിവെടുത്തു.