സംസ്ഥാനത്ത് ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് ഫീസ്, ജൂൺ ഒന്നുമുതൽ വർധിപ്പിച്ചു. പഴയ നിരക്കിന്റെ കരാർ നിലനിൽക്കെയാണ്, ഇരട്ടിയിലേറെ വർധിപ്പിച്ചത്.
ഇരുചക്രവാഹനങ്ങൾക്ക് മാസം 200 രൂപയായിരുന്നു നിരക്ക്. ഇത് 600 രൂപയാക്കി. മിക്ക സ്റ്റേഷനുകളിലും പാർക്കിങ് സ്ഥലങ്ങളിൽ മതിയായ മേൽക്കൂരയോ സിസിടിവി സംവിധാനങ്ങളോ ഇല്ല. വൃത്തിഹീനമായ ഇടങ്ങളിൽ ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
പാർക്കിങ് കരാർ വ്യവസ്ഥകളും സുതാര്യമല്ല. എട്ടുമണിക്കൂറെങ്കിലും പാർക്ക് ചെയ്യുന്നവർക്കേ പലയിടങ്ങളിലും സീസൺ കാർഡ് നൽകുന്നുള്ളൂ. സൈക്കിളിന് മാസം 200 രൂപയാണ് നിരക്ക്. നാലുചക്രവാഹനങ്ങൾക്ക് ആദ്യ രണ്ടുമണിക്കൂർ 30 രൂപയും മൂന്നുദിവസത്തിൽ കൂടുതൽ 600 രൂപയുമാണ്. 96 മണിക്കൂറിൽ കൂടിയാൽ ഒരുദിവസത്തേക്ക് 200 രൂപ അധികം നൽകണം.
ഇരുചക്രവാഹനത്തിന് അഞ്ചു രൂപയും മുച്ചക്രവാഹനങ്ങൾക്കും കാറുകൾക്കും 25 രൂപയും ബസ്, മിനിബസുകൾക്ക് രണ്ടുമണിക്കൂർവരെ 120 രൂപയുമാണ് വാങ്ങിയിരുന്നത്. ഇത് രണ്ടുമുതൽ എട്ടുമണിക്കൂർവരെ 20, 50, 270 രൂപയായി ഉയർത്തി. എട്ടുമുതൽ 24 മണിക്കൂർവരെ 30, 80, 380 രൂപ നൽകണം. 24 മുതൽ 48 മണിക്കൂർവരെ 60, 180, 840 എന്നിങ്ങനെയും 48 മുതൽ 72 മണിക്കൂർവരെ 110, 300, 1260 എന്നിങ്ങനെയുമാണ് പുതിയ നിരക്ക്. നാലുചക്രവാഹനങ്ങൾക്ക് മാസ പാസ് അനുവദിക്കില്ല.