സംസ്ഥാനത്ത് നടപ്പ് അധ്യയന വര്‍ഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ഇന്ന് നടക്കും. ആറാം പ്രവൃത്തി ദിനമാണ് കണക്കെടുപ്പ് നടത്തുന്നത്. ജൂണ്‍ രണ്ടിന് സ്കൂള്‍ തുറന്നതിനാല്‍ ഇന്ന് (ജൂണ്‍ 10) ആറാം പ്രവൃത്തി ദിനം.
കുട്ടികളുടെ കണക്കനുസരിച്ചായിരിക്കും തസ്തിക നിര്‍ണയം നടത്തുകയെന്ന് മന്ത്രി പറഞ്ഞു.
ഇന്ന് ജൂൺ 10 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കുട്ടികളുടെ എണ്ണം ശേഖരിക്കുക. അതിനുശേഷം ഉണ്ടാകുന്ന കണക്കുകൾ നിർണയത്തിന് അനുവദിക്കില്ല. യുഐഡി ഇല്ലാത്ത കുട്ടികളെ കണക്കെടുപ്പില്‍ പരിഗണിക്കില്ല.
ഓണ്‍ലൈനായാണ് കണക്ക് ശേഖരിക്കുന്നത്. കണക്കെടുപ്പിൽ എന്തെങ്കിലും അപാകത സംഭവിച്ചാൽ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ പ്രൊജക്ട് തയ്യാറാക്കുമെന്നും പ്രത്യേക അസംബ്ലികള്‍ കൂടി ലഹരി വിരുദ്ധ പ്രചാരണത്തിനായി അണിചേരുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പ്ലസ് വണ്‍ പ്രവേശനം പരാതികള്‍ ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞതവണ വര്‍ധിപ്പിച്ച ബാച്ചുകളും സീറ്റുകളും ചേര്‍ത്താണ് ഇത്തവണ അഡ്മിഷന് ആരംഭിച്ചത്.
ഇത്തവണത്തെ പ്രവേശനം ആരംഭിച്ചപ്പോള്‍ എല്ലാവരും സന്തോഷത്തിലാണ്. പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ പ്രധാനാധ്യാപകനെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തതായും മന്ത്രി ഇന്നലെ വ്യക്തമാക്കി.