കോഴിക്കോട്: കേരള തീരത്തിനടുത്ത് തീ പിടിച്ച ചരക്കുകപ്പലിലെ തീ അണയക്കാനുള്ള ശ്രമം തുടരുന്നു. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്. കടലിൽ ചാടി കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്.
കപ്പലിൽനിന്ന് രക്ഷിച്ച ജീവനക്കാർക്ക് വൈദ്യസഹായം ലഭ്യമാക്കുക എന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കപ്പലിലെ പരിക്കേറ്റ ജീവനക്കാരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ഇവരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
കപ്പലിലെ തീ അണയ്ക്കുന്നതിന് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. കപ്പലിലുള്ള കണ്ടെയ്നറുകളിൽ എന്താണെന്ന് അറിഞ്ഞാൽ മാത്രമേ അതിനനുസരിച്ചുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാൻ സാധിക്കൂ. കപ്പലിൽ ആകെ 620 കണ്ടെയ്നറുകളുണ്ടെന്നാണ് വിവരം. തീപിടിച്ച് 20 കണ്ടെയ്നറുകൾ കടലിൽ വീണതായും റിപ്പോർട്ടുണ്ട്
സ്ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽത്തന്നെ തീ അണയ്ക്കാൻ ശാസ്ത്രീയമായ രീതി അവലംബിക്കേണ്ടി വരും. ഇതിനായി കണ്ടെയ്നറുകളിൽ കൃത്യമായി എന്താണെന്ന വിവരം ലഭ്യമാകണം. ഇതിനായി കോസ്റ്റ്ഗാർഡ്, കപ്പൽ കമ്പനിയെ ബന്ധപ്പെട്ടിട്ടുണ്ട്.
രാവിലെ 9.30-ഓടുകൂടിയാണ് കപ്പലിൽ സ്ഫോടനമുണ്ടായി എന്ന വിവരം കോസ്റ്റ്ഗാർഡിന് ലഭിക്കുന്നത്. കപ്പലിൻ്റെ താഴത്തെ ഡെക്കിൽ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. തുടർന്ന് 12.40-ഓടെ കൂടുതൽ കണ്ടെയ്നറുകളിലേക്ക് തീ പടർന്നു. നിലവിൽ കപ്പൽ കരയിൽനിന്ന് വലിയ ദൂരത്തിലാണ് ഉള്ളത്. എങ്കിലും ഒഴുകിനടക്കുന്നതിനാൽ കരയിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കൽ മൈൽ (145 കി.മീ) അകലെവെച്ച് രാവിലെ ഒൻപതരയോടെ തീപിടിത്തമുണ്ടായത്. കോസ്റ്റ്ഗാർഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരുകപ്പലും സംഭവസ്ഥലത്തുണ്ട്.