കൊച്ചി: ബേപ്പൂരിന് സമീപം കടലിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നാല് വിഭാഗങ്ങളിൽപ്പെട്ട അപകടകരമായ വസ്തുക്കൾ ഉണ്ടെന്ന് കോസ്റ്റ് ഗാർഡ്. ബേപ്പൂരിലെ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കേന്ദീകരിച്ചായിരിക്കും രക്ഷാപ്രവർത്തനം നടത്തുകയെന്നും അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ പറഞ്ഞു
ചരക്കുകളിൽ തീപ്പിടിക്കാൻ സാധ്യതയുള്ളതും ഹാനികരവുമായ വസ്തുക്കൾ; ജീവനക്കാരെ ബേപ്പൂരിൽ എത്തിക്കും
269 മീറ്റർ നീളമുള്ളതാണ് അപകടത്തിൽപ്പെട്ട വാൻ ഹായ് 503 കപ്പൽ. കപ്പലിലെ ചരക്കുകളിൽ നാല് തരത്തിലുള്ള അപകടകരമായ വസ്തുക്കളുണ്ട്.
തീപ്പിടിക്കാൻ സാധ്യതയുള്ള ദ്രാവകങ്ങൾ (ക്ലാസ് 3), തീപ്പിടിക്കാൻ സാധ്യതയുള്ള ഖരവസ്തുക്കൾ (ക്ലാസ് 4.1), തനിയെ തീപ്പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കൾ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കൾ ഈ കപ്പലിൽ ഉണ്ട്
ഏറ്റവും അടുത്തുള്ള കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ബേപ്പൂരാണ്. ഇവിടെ കേരള മാരിടൈം ബോർഡിൻ്റെ പോർട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള ആവശ്യങ്ങൾക്കുമായി ബേപ്പൂർ തുറമുഖം സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
കപ്പലിൽ എന്താണ് സംഭവിച്ചതെന്നോ അപകടത്തിൻ്റെ സ്ഥിതി എന്താണെന്നോ ഇപ്പോൾ പറയാൻ കഴിയില്ല. 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. അവരെ രക്ഷപ്പെടുത്തി ബേപ്പൂർ തുറമുഖത്തേക്കാണ് കൊണ്ടുവരികയെന്നും ക്യാപ്റ്റൻ അരുൺകുമാർ പറഞ്ഞു