ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നില്‍ വെച്ച് യാത്ര ചെയ്ത് ഭര്‍ത്താവ്. ബംഗളുരുവിലെ അനേക്കലിനടുത്തുളള ചന്ദാപുരയിലാണ് ദാരുണ സംഭവം. ഭാര്യയോടുള്ള സംശയമാണ് കൊലപാതക കാരണമെന്നാണ് പൊലീസ്
വ്യക്തമാക്കിയത്. ഹെബ്ബഗൊഡി സ്വദേശി മാനസയെയാണ് ഭർത്താവ് ശങ്കര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയും ഭാര്യയെ ഇയാൾ കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ രക്തം പുരണ്ട വസ്ത്രം ധരിച്ച് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു. പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർ നടത്തിയ പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല അറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് വിവാഹേതരബന്ധമുണ്ടെന്ന് പ്രതി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ച് മാറിതാമസിക്കുകയായിരുന്നു. തുടർന്ന് ഭാര്യ മറ്റൊരു സ്ഥലത്ത് പേയിംഗ് ഗസ്റ്റായി താമസിച്ച് വരവെയായിരുന്നു ഈ ക്രൂരകൃത്യം. ഇരുവരും അഞ്ച് വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. മൂന്ന് വയസുള്ള ഒരു മകളും ഇവർക്കുണ്ട്.