പത്തനംതിട്ട: തിരുവല്ല പൊടിയാടിയില്‍ വയോധികയ്ക്ക് മര്‍ദനം. എഴുപത്തിരണ്ടുകാരിയായ രുഗ്മിണിയമ്മയ്ക്കാണ് മര്‍ദനമേറ്റത്. വെളളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം ആളുകൾ രുഗ്മിണിയമ്മയെ മർദിക്കുകയായിരുന്നു..
കരേഴത്ത് മാലിയില്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് രുഗ്മിണിയമ്മയെ മർദിച്ചത്. വാഹനത്തിലാണ് സംഘമെത്തിയത്. വീടിന്റെ മുന്‍വശത്തെ ഗേറ്റ് ചവിട്ടിത്തുറന്നാണ് ഇവർ അകത്തുകയറിയത്. ഗൃഹോപകരണങ്ങളും തകര്‍ത്തുവെന്നാണ് വിവരം.
രുഗ്മണിയമ്മയെ പരുമലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോപകുമാറിന്റെ ഇരുപതു വയസുളള മകനെ രുഗ്മിണിയമ്മയുടെ മകന് രാജീവും സംഘവും ചേര്‍ന്ന് ആറുമാസം മുന്‍പ് മര്‍ദിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഗോപകുമാര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് മകനെ മര്‍ദിച്ചതിന് പകരം ചോദിക്കാനായി രുഗ്മിണിയമ്മയുടെ വീട്ടിലെത്തുകയായിരുന്നുവെന്നാണ് വിവരം.