ഇടുക്കി: അടിമാലിയിൽ ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. കട്ടിലിൽ കെട്ടിയിട്ട ശേഷം വായിൽ തുണി തിരുകിയാണ് കവർച്ച നടത്തിയതെന്നാണ് ഇരയായ ഉഷാ സന്തോഷ് പറയുന്നത്. ചികിത്സയ്ക്കായി വെച്ച 16000 രൂപയാണ് കവർന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടിമാലിയിൽ വിവേകാനന്ദ നഗറിൽ രാവിലെ ഏഴരയോടെയാണ് സംഭവം. മുമ്പ് വീട്ടിൽ വന്ന ആളാണ് മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നതെന്ന് ഉഷ പറയുന്നു. തന്നെ സഹായിക്കുന്നയാളാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ ഇന്ന് പണം എവിടെയാണ് സൂക്ഷിക്കുന്നത് എന്നടക്കം ചോദിച്ച് മനസ്സിലാക്കിയിരുന്നുവെന്ന് ഉഷ പറഞ്ഞു.
ഒരു സന്നദ്ധ സംഘടന ലീസിന് എടുത്ത് നൽകിയ വീട്ടിലാണ് ഉഷയും കുടുംബവും കഴിയുന്നത്. ആറു വർഷത്തോളമായി ക്യാൻസർ ബാധിതയായ ഉഷയ്ക്ക് നാട്ടുകാരും ജനപ്രതിനിധികളും പിരിവ് നടത്തിയാണ് ചികിത്സ നടത്തുന്നത്.
കഴിഞ്ഞ ദിവസം കീമോ കഴിഞ്ഞതിനാൽ ഞാൻ ക്ഷീണിതയായിരുന്നു. വായിൽ തുണി തിരുകിയ ശേഷം മുഖംമറച്ചാണ് മോഷണം നടന്നത്. എന്നെ കട്ടിൽ കെട്ടിയിടുകയും ചെയ്തു’ ഉഷ പറഞ്ഞു.