മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരം മുറുകവെ ആരോപണ പ്രത്യാരോപണങ്ങളുമായി നിലമ്പൂരിൽ കളം നിറഞ്ഞ് മുന്നണികളും പി വി അൻവറും. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ പെൻഷൻ പരാമർശമാണ് ഇടത് മുന്നണിയുടെ പ്രധാന പ്രചരണ വിഷയം. കെ സി വേണുഗോപാൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇടത് നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പ്രചാരണം തുടരുകയാണ്. ഇന്ന് മുത്തേടത്താണ് സ്വരാജ് പ്രചരണം നടത്തുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശമാണ് യുഡിഎഫ് പ്രചരണ വിഷയമാക്കിയിരിക്കുന്നത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ ഇന്ന് പ്രചരണത്തിനെത്തും. ഇന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിലമ്പൂരിലെത്തുന്നതോടെ എൻഡിഎയുടെ പ്രചരണവും ശക്തമാകും. എൻഡിഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനാണ് സുരേഷ് ഗോപി നിലമ്പൂരിലെത്തുന്നത്. യുഡിഎഫും എൽഡിഎഫും പ്രചാരണ കൺവെൻഷൻ നടത്തിയ അതേ പന്തലിൽ തന്നെയാണ് ബിജെപിയുടെ കൺവെൻഷനും.
അതേസമയം നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ എംഎൽഎ പി വി അൻവറിൻ്റെ ചിഹ്നവും ഇന്നറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണിന്ന്. 14 സ്ഥാനാർത്ഥികളാണ് നിലവിലുള്ളത്. ഡമ്മി സ്ഥാനാർത്ഥികളെ പിൻവലിക്കുന്നതോടെ നിലമ്പൂരിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം ഇനിയും കുറയും.