ചാരിറ്റിയുടെ പേരിൽ ഭാഗ്യക്കുറി തട്ടിപ്പു നടത്തുന്ന ആളുകുടെ കയ്യിൽപെടാതെ സൂക്ഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. നറുക്കെടുപ്പ് നടത്തുന്ന പെട്ടിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഇത്തരക്കാർ തട്ടിപ്പു നടത്തുന്നതെന്നും നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുക പിരിവുകാരുടെ അനിയനും അളിയനുമാകുമെന്നും പണ്ഡിറ്റ് പറയുന്നു. പണ്ഡിറ്റിന്റെ സാമുഹ്യ നിരീക്ഷണം: ചില ചാരിറ്റി പിരിവുകാർ ഈയിടെയായി പുതിയൊരു തരം തട്ടിപ്പ് തുടങ്ങി, പാവപെട്ടവരുടെ പണം അടിച്ചു മാറ്റുന്നതായി വാർത്ത കണ്ടു. അതായത് ചാരിറ്റിയുടെ ഭാഗമായി പാവപെട്ട ആർക്കെങ്കിലും വീട് വച്ച് കൊടുക്കുവാൻ, അല്ലെങ്കിൽ വൃക്ക രോഗിയെ സഹായിക്കുവാൻ, നിർദ്ധരരായ യുവതികളെ കല്യാണ ആവശ്യത്തിന് എന്ന പേരിൽ ലോട്ടറി എടുക്കുന്നു. (മൊത്തം ഉഡായിപ്പാകും. അങ്ങനെ ആളുകളെ ഉണ്ടാകില്ല ). നിങ്ങൾ മിനിമം 1000 രൂപയെങ്കിലും കൊടുത്താൽ ഒരു കുപ്പൺ കിട്ടും കേട്ടോ. അങ്ങനെ ഏത്ര കുപ്പൺ വേണമെങ്കിലും എടുക്കാം. (അവർക്കു ലക്ക് ഉണ്ടേൽ മിനിമം 20000 കുപ്പൺ ഒക്കെ വിറ്റ് പോകും. 2 കോടിയൊക്കെ പുഷ്പം പോലെ കിട്ടും)
ഒടുവിൽ നറുക്കെടുപ്പ് നടക്കുന്നു. ആ പെട്ടിയിൽ ചില അഡ്ജസ്റ്റ്മെന്റ് വരുത്തി ഒന്നാം സമ്മാനമായ വലിയ വീട് ചാരിറ്റി പിരിവുകാരന്റെ അളിയന് തന്നെ ബൈ ചാൻസ് കിട്ടും കേട്ടോ. രണ്ടാം സമ്മാനമായ 30 ലക്ഷത്തിൻ്റെ കാർ ചാരിറ്റി പിരിവുകാരന്റെ അടുത്ത സുഹൃത്തിനും ആകസ്മികമായി കിട്ടുന്നു. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ ചാരിറ്റി പിരിവുകാരൻ്റെ അനിയന് ആകസ്മികമായും കിട്ടുന്നു. അങ്ങനെ ലോട്ടറി എടുപ്പ് ശുഭം. ( ഇനി തട്ടിപ്പ് ബോധ്യപ്പെട്ടാലും ആരും കേസിനു പോകില്ല )
IPC 294 (A) പ്രകാരം ഇത്തരം തരികിട ലോട്ടറി സംഘടിപ്പിക്കൽ തടവ് കിട്ടാവുന്ന കുറ്റം ആണ്. പിന്നെ ഈ ചാരിറ്റി പിരിവുകാർക്ക് രാഷ്ട്രീയ ബന്ധം ഒക്കെ ഉണ്ടെങ്കിൽ പിടിക്കപ്പെട്ടാലും തടി ഊരി വരാം. ഏതായാലും ജനങ്ങൾ ഇത്തരം ചാരിറ്റിയുടെ പേരിൽ നടക്കുന്ന ലോട്ടറി തട്ടിപ്പുകളിൽ പെടാതെ സൂക്ഷിക്കുക. ഭയം വേണ്ടാ, ജാഗ്രത മതി.