ഇരിട്ടി: കുടക് ജില്ലയിലുണ്ടാകുന്ന കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജൂണ്‍ ആറു മുതല്‍ ജൂലൈ അഞ്ചു വരെ ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി.
കുടക് ജില്ല ഭരണകൂടമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കണ്ടെയ്നറുകള്‍, ബുള്ളറ്റ് ടാങ്കറുകള്‍, മരം മണല്‍ എന്നിവ കൊണ്ടുപോകുന്ന ലോറികള്‍, ടോറസ് ലോറികള്‍, മള്‍ട്ടി ആക്സില്‍ ടിപ്പറുകള്‍ തുടങ്ങിയ വലിയ ചരക്ക് വാഹനങ്ങളുടെ ഗതാഗതം പൂർണമായും തടയും.
അതേസമയം, ബസ് ഉള്‍പ്പെടെ യാത്ര വാഹനങ്ങള്‍ക്കും പച്ചക്കറികള്‍ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങള്‍ക്കും ലോറികള്‍ക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ ദുരന്ത നിയമപ്രകാരം കേസെടുക്കുമെന്ന് കലക്ടർ വെങ്കിട്ട രാജു അറിയിച്ചു.
ശക്തമായ മഴ പെയ്തതിനെത്തുടർന്ന് കഴിഞ്ഞ വർഷവും മഴക്കാലത്ത് കുടകിലെ റോഡുകളില്‍ ഹെവി വാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്നു. ബ്രഹ്മഗിരി വനമേഖലയിലൂടെ കടന്നുപോകുന്ന തലശ്ശേരി-കുടക് അന്തർ സംസ്ഥാന പാതയുടെ ഭാഗമായ ചുരം റോഡില്‍ ഉള്‍പ്പെടെ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.
വഴിയിലേക്ക് ചാഞ്ഞു നിരവധി മരങ്ങളും ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. വ്യാഴാഴ്ചയും ജില്ലയില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയിരുന്നു.
കാവേരി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് നദിയുടെ സമീപപ്രദേശത്തുള്ള പലഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മുൻകരുതല്‍ നടപടിയായി വെള്ളച്ചാട്ടങ്ങളിലും നദികളിലും അരുവികളിലും ഇറങ്ങുന്നതും കലക്ടർ നിരോധിച്ചിട്ടുണ്ട്.
കുടകില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കേരളത്തിലേക്കുള്ള ചരക്കുഗതാഗതത്തെ ബാധിക്കും.