തിരുവനന്തപുരം • നന്തൻകോട് കൂട്ടക്കൊല കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി കേഡൽ ജീൻസൺ രാജയുടെ കുടുംബത്തിൽ അവശേഷിച്ചിരുന്ന അമ്മാവൻ ജോസ് സുന്ദരം മരിച്ചത് യാതനകൾ നിറഞ്ഞ ജീവിതത്തിനൊടുവിൽ. ഉണ്ടായിരുന്ന വീടും സ്വത്തുക്കളും കേഡലിൻ്റെ അമ്മയ്ക്ക് ഇഷ്ടദാനം എഴുതിക്കൊടുത്തതോടെ അവസാനകാലത്ത് പട്ടിണികിടന്നാണ് ജോസ് മരിച്ചത്. കേസിൽ ജീൻസണു വിധിച്ച പിഴത്തുകയായ 15 ലക്ഷം ജോസിനു നൽകണമെന്നു കോടതി വിധിച്ചെങ്കിലും അതും കിട്ടിയിരുന്നില്ല.
പിതാവ് പ്രഫ. രാജ് തങ്കം, അമ്മ ഡോ. ജീൻ പത്മ, സഹോദരി കാരലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയപ്പോൾ ജീനിൻ്റെ സഹോദരൻ ജോസിന്റെ ജീവിതമാണ് ഇരുട്ടിലായത്. ജീവിതസായാഹ്നത്തിൽ സഹോദരി തുണയാകുമെന്ന പ്രതീക്ഷയ്ക്കൊപ്പം നഗരത്തിൻ്റെ കണ്ണായ സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന കോടികൾ വിലവരുന്ന വീടും സ്ഥലവും കുടി ജോസിനു നഷ്ടമായിരുന്നു. ഒടുവിൽ മൃതദേഹം സ്വന്തം വീട്ടിലേക്കു പോലും കൊണ്ടുവരാതെ സംസ്കാരം നടത്തുകയായിരുന്നു. ജയിലിൽനിന്ന് കേഡലിനെയും എത്തിച്ചില്ല. എൻജിനീയറിങ് ബിരുദധാരിയായിരുന്ന ജോസിന് പൊതുമരാമത്ത് വകുപ്പിൽ ജോലി ലഭിച്ചതായിരുന്നു. അതു വേണ്ടെന്ന് വച്ചാണ് വീട്ടുകാര്യങ്ങൾ നോക്കി ജീവിച്ചത്. വിവാഹവും കഴിച്ചിരുന്നില്ല. കൊലപാതകത്തിനു 3 മാസം മുൻപ് സഹോദരി ജീൻ പത്മയ്ക്ക് തന്റെ പേരിലുള്ള 4 സെൻ്റും വീടും ജോസ് ഇഷ്ടദാനമായി കൈമാറിയിരുന്നു. തന്റെ ചെലവുകൾക്കായി പ്രതിമാസം 50,000 രൂപ നൽകണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. എന്നാൽ, ഇതിന്റെ മൂന്നാംമാസം അമ്മയടക്കമുള്ളവരെ കേഡൽ കൊലപ്പെടുത്തിയതോടെ ജോസ് വഴിയാധാരമായി. ആരോരുമില്ലാത്ത ഇദ്ദേഹത്തിനു വീടും സ്ഥലവും നഷ്ടമായി. ജീനിന് അവ നൽകിയതു വഴിയുള്ള വരുമാനവും നിലച്ചു.
രോഗബാധിതനായി വീൽചെയറിൽ കഴിഞ്ഞിരുന്ന ജോസ് വീടും സ്ഥലവും തിരികെ നൽകണമെന്നാവശ്യപ്പെട്ട് പലതവണ സമീപിച്ചെങ്കിലും കേഡൽ വഴങ്ങിയില്ല. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ജോസ് കഴിഞ്ഞിരുന്നത്. കുട്ടക്കൊലപാതകത്തിനു പിന്നാലെ കേഡൽ, ജോസിനെയും വകവരുത്താൻ പദ്ധതിയിട്ടുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൂട്ടക്കൊലപാതകം നടത്തിയതിന്റെ പിറ്റേന്നു രാത്രി പത്തരയോടെ കേഡൽ മതിൽ ചാടിക്കടന്ന് ജോസിന്റെ വീട്ടിലെത്തിയിരുന്നു. അന്നു രാത്രി കേഡലിനെ കണ്ടതും കയ്യിൽ പൊള്ളലേറ്റതും സാക്ഷിമൊഴിയായി ജോസ് കോടതിയെ അറിയിച്ചത് കേസിൽ നിർണായകമായിരുന്നു.