മുംബൈ: മഹാരാഷ്ട്രയിൽ ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകും. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയാണ് കുട്ടികൾക്ക് സൈനിക പരിശീലനം നൽകുമെന്ന് വ്യക്തമാക്കിയത്. വിദ്യാർത്ഥികളിൽ ദേശസ്നേഹം, അച്ചടക്കം, പതിവായി ശാരീരിക വ്യായാമം ചെയ്യുന്ന ശീലം എന്നിവ വളർത്തിയെടുക്കുന്നതിനായാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി. വിരമിച്ച സൈനികരെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ നിയോഗിക്കുമെന്നും ദാദാ ഭൂസെ വ്യക്തമാക്കി. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിലെ ശിവസേനയിൽ നിന്നുള്ള അംഗമാണ് ദാദാ ഭൂസെ.
‘ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന തലത്തിലുള്ള സൈനിക പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് രാജ്യസ്നേഹം വളർത്തിയെടുക്കാനും, പതിവായി ശാരീരിക വ്യായാമം പോലുള്ള ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും, വിദ്യാർത്ഥികൾക്ക് പ്രയോജനകരമായ അച്ചടക്കം വളർത്താനും സഹായിക്കും’ എന്നാണ് ഭൂസെ വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഈ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിർദ്ദേശം നടപ്പിലാക്കുന്നതിന്, സ്പോർട്സ് അധ്യാപകർ, നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവരോടൊപ്പം 2.5 ലക്ഷം മുൻ സൈനികരുടെയും സഹായം സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.