കാസര്‍കോട്: നീലേശ്വരത്ത് വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം ചുറ്റിച്ച് കൃഷ്ണ പരുന്ത്. നാട്ടുകാരെ ആക്രമിച്ച പരുന്തിനെ വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പരുന്ത് തിരിച്ചെത്തി. ഇരുപതോളം പേരെയാണ് ഇതുവരെ പരുന്ത് ആക്രമിച്ചത്.
ജനുവരി 26 നാണ് നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് പരുന്തിനെ വനംവകുപ്പ് പിടികൂടുകയും കർണാടക അതിർത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിടുകയും ചെയ്തത്. എന്നാൽ ആറ് ദിവസത്തിന് ശേഷം പരുന്ത് തിരിച്ചെത്തി. മറ്റൊരു പരുന്തും ഇതിനൊപ്പം ഇവിടെ എത്തിയിട്ടുണ്ട്.
ആളുകളെ ആക്രമിക്കുന്നതിന് പുറമേ വാഹനങ്ങളുടെ താക്കോലടക്കം കൊത്തിക്കൊണ്ട് പറന്നു പോകുന്ന സാഹചര്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പരുന്തിനെ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് വനം വകുപ്പ്. പ്രദേശത്തെ നാട്ടുകാരിലാരോ വളർത്തിയ പരുന്താണിത്. വീട്ടുകാർക്ക് ശല്യമായപ്പോൾ അവർ പരുന്തിനെ പറത്തി വിട്ടു. പിന്നീട് നാട്ടുകാർക്കാകെ ശല്യമാകുന്ന സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ്.