ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയപരാമർശം നടത്തിയതിന് നിയമ വിദ്യാർഥിനി അറസ്റ്റിൽ. പൂണെയിലെ നിയമവിദ്യാർഥിനിയും ഇൻസ്റ്റഗ്രാം ഇൻഫ്ളൂവൻസറുമായ ശർമിഷ്ഠ പനോളിയെയാണ് കൊൽക്കത്ത പോലീസ് ഗുരുഗ്രാമിൽനിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെത്തിയ കൊൽക്കത്ത പോലീസ് സംഘം വിദ്യാർഥിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങൾ നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ശർമിഷ്ഠയുടെ വിവാദവീഡിയോ.
ഈ വീഡിയോയിൽ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വർഗീയപരാമർശങ്ങളും അടങ്ങിയിരുന്നു. വീഡിയോ വിവാദമായതോടെ ഇത് പിന്നീട് നീക്കംചെയ്യുകയും ശർമിഷ്ഠ മാപ്പ് പറയുകയുംചെയ്തിരുന്നു.
അതേസമയം, വിവാദ വീഡിയോയുടെ അടിസ്ഥാനത്തിൽ ശർമിഷ്ഠയ്ക്കെതിരേ കൊൽക്കത്തയിലെ പോലീസ് സ്റ്റേഷനിൽ പരാതിയെത്തി. തുടർന്നാണ് കൊൽക്കത്ത പോലീസ് വിദ്യാർഥിനിക്കെതിരേ എഫ്ഐആർ രജിസ്റ്റർചെയ്തത്.