കോഴിക്കോട് ശക്തമായ കാറ്റിൽ റെയിൽ പാളത്തിലേക്ക് വീണ്ടും മരം വീണ് കോഴിക്കോട് മേഖലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 7.45 ഓടെയാണ് കോഴിക്കോട് ബേപ്പൂർ മാത്തോട്ടത്ത് പാളത്തിലേക്ക് വീണ്ടും മരം വീണത്. ഷൊർണൂർ ഭാഗത്തേക്കുള്ള പാളത്തിലാണ് മരം വീണത്. രാവിലെ 10.05 ഓടെ മരം മുറിച്ചുമാറ്റി സാങ്കേതികപരിശോധന പൂർത്തിയാക്കി ട്രെയിനുകൾ കടത്തിവിട്ടു തുടങ്ങി. രണ്ടു മണിക്കുറോളം ഇരുവശത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ഒരു ട്രാക്കിലൂടെ തന്നെ നിയന്ത്രിച്ചു വിട്ടിരുന്നെങ്കിലും ഒരു ട്രാക്കിലുണ്ടായ തടസ്സം കാരണം ഈ ഭാഗത്തുകൂടിയുള്ള ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. മരം വീണ് ട്രാക്കിലെ ലൈൻ പൊട്ടിയതോടെയാണ് കോഴിക്കോട്-ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇന്നലെ രാത്രിയും ഇതേ സ്ഥലത്ത് ട്രാക്കിലേക്ക് മരങ്ങൾ വീണിരുന്നു. ഇതു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് വീണ്ടും മരം വീണത്. തുടർന്ന് റെയിൽവേ ഡിസാസ്റ്റർ മാനേജ്മെൻ്റ് ജീവനക്കാർ സ്ഥലത്തെത്തി അതിവേഗം ട്രാക്കിലെ തടസങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയും ഇന്നുമായി ട്രാക്കിലുണ്ടായ തടസങ്ങൾ കാരണം പല ട്രെയിനുകളും അഞ്ചു മണിക്കുറോളം വൈകിയോടുകയാണ്. തിങ്കളാഴ്ച്ച രാത്രി കല്ലായിക്കും ഫറോക്കിനും ഇടയിൽ മാത്തോട്ടത്ത് മരങ്ങൾക്കൊപ്പം വീടിൻ്റെ മേൽക്കുരയും റെയിൽവേ ട്രാക്കിൽ പതിച്ചിരുന്നു. കനത്ത കാറ്റിൽ റെയിൽപാതയ്ക്ക് നൂറുമീറ്ററോളം അകലെയുള്ള ഒരു വീടിൻ്റെ മേൽക്കുരയാണ് പാളത്തിലെ വൈദ്യുതി ലൈനിൽ പതിച്ചത്. രണ്ടു പാളത്തിലായി വീണതിനാൽ ഇരുപാതകളിലും ഗതാഗതം തടസപ്പെട്ടു. തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് കടന്നുപോകുന്നതിനു തൊട്ടുമുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി.
അടിയന്തിര സാഹചര്യം നേരിടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു വയനാട്ടിൽ കനത്ത മഴയില്‍ റോഡ് ഒലിച്ചുപോയി; 19 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.