കണ്ണുർ കനത്ത മഴയിൽ കണ്ണൂർ കരിവെള്ളൂർ ചുരൽ ഒയോളത്ത് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി ഗോപാൽ വർമനാണ് (33) മരിച്ചത്. കൂടെയുണ്ടായിരുന്ന ടിപ്പർ ഡ്രൈവർ ജിതിനും പരുക്കേറ്റു. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപാൽ വർമന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. തലസ്ഥാനത്ത് കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണു. റിസർവ് ബാങ്കിനു മുന്നിലും ആൽത്തറമുട്ടിലും മരം കടപുഴകി റോഡിലേക്ക് വീണു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു സമീപം മരം വീണു പരുക്കേറ്റ കൊല്ലം സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കോല ജംക്ഷനിലും പനങ്ങോടിനും വെങ്ങാനൂരിനും മധ്യേ അംബേദ്കർ ഭാഗത്തും റോഡിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിലെ പന്തൽ മഴയിൽ തകർന്നു. പാർക്കു ചെയ്തിരുന്ന മൂന്നു കാറുകൾക്ക് കേടുപാടുണ്ടായി. ആലപ്പുഴ എടത്വയിൽ മരം വീണു വീട് തകർന്നു. കോഴിക്കോട്, കാസർകോട് ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി, കാസർകോട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം. മഴയെ തുടർന്ന് കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
ഇടുക്കിയിൽ ബോട്ടിങ്, കുട്ടവഞ്ചി സവാരി, കയാക്കിങ്, റാഫ്റ്റിങ് എന്നിവ നിരോധിച്ചു. വെള്ളച്ചാട്ടങ്ങളിലും വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.