ന്യൂഡൽഹി • കേരളത്തിൽ ദേശീയപാത നിർമിച്ചതിലെ വീഴ്ചകൾ
പരിശോധിക്കാൻ കേന്ദ്രം മൂന്നംഗ സമിതിയെ നിയമിച്ചു. ഐഐടി പ്രഫസർ കെ.ആർ. റാവുവിൻ്റെ നേതൃത്വത്തിലാണ് സമിതി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ദേശീയപാതയിൽ മൂന്നു ജില്ലകളിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായതോടെയാണ് സമിതിയെ നിയോഗിച്ചത്. ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉൾപ്പെടെയുള്ളവർ നിർമാണത്തിലെ അപാകത ചുണ്ടിക്കാട്ടി ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പരാതി നൽകിയിരുന്നു. ദേശീയപാത തകർന്ന പ്രദേശങ്ങൾ സംഘം പരിശോധിക്കും. നിർമാണത്തിൽ അപാകതവന്നോ, ഉദ്യോഗസ്ഥ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. റിപ്പോർട്ട് ലഭിച്ചശേഷം നടപടികളിലേക്ക് സർക്കാർ കടക്കും. പൻവേൽ-കന്യാകുമാരി ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലെത്തിയ മലപ്പുറം കുരിയാട് ഭാഗത്താണ് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞുതാണത്. കൂരിയാട്ടുനിന്ന് 3 കിലോമീറ്റർ അകലെ എടരിക്കോട് മമ്മാലിപ്പടിയിലെ പാലത്തിലും തൃശൂർ ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിനു മുന്നിലെ മേൽപാലത്തിലും വിള്ളൽ കണ്ടെത്തി. കാഞ്ഞങ്ങാട് സർവീസ് റോഡ് ഇടിഞ്ഞുവീണു.