പയ്യന്നൂർ (കണ്ണൂർ): മകളുടെ മകൻ്റെ മർദനത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വയോധിക മരിച്ചു. കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ മണിയറ വീട്ടിൽ കാർത്യായനിയമ്മ (88) ആണ് ബുധനാഴ്ച രാത്രി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 11-ന് ഉച്ചയ്ക്ക് കാർത്യായനിയമ്മയുടെ മകൾ ലീലയുടെ മകൻ റിജു ഇവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേപ്പിച്ചു എന്നാണ് പരാതി.
കാർത്യായനിയമ്മയെ ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും, സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീണ് പരിക്കേറ്റു എന്നായിരുന്നു വീട്ടുകാർ ആദ്യം പറഞ്ഞിരുന്നത്. തല ചുമരിലിടിപ്പിക്കുകയും കൈയിൽ മാരകമായി പരിക്കേൽപിക്കുകയും ചെയ്തിരുന്നു. സംസാരശേഷി നഷ്ടപ്പെട്ട് അർധബോധാവസ്ഥയിലായ നിലയിലാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ പരിചരിച്ചിരുന്ന ഹോം നഴ്സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണി രാമകൃഷ്ണൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. റിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വത്ത് വീതംവെച്ചച്ചോൾ ഇവരുടെ സംരക്ഷണച്ചുമതലയേറ്റെടുത്തത് മകൾ ലീലയായിരുന്നു. അതിനാൽ കാർത്യായനിയമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലയ്ക്ക് നല്കി. പിന്നീട് വീട് വാടകയ്ക്ക് നല്കി, ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് കാർത്യായനിയമ്മയെ കൊണ്ടുവരികയായിരുന്നു. പരിചരിക്കാനായി ഹോം നഴ്സിനെ ഏർപ്പാടാക്കുകയും ചെയ്തു. റിജുവിൻ്റെ ഭാര്യ പ്രസവിച്ചശേഷം ഇരട്ടക്കുട്ടികളുമായി ഇവർ വീട്ടിലെത്തിയതോടെ, ഇവരെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിൻ്റെ പേരിൽ റിജു ആക്രമിച്ചുവെന്നാണ് കേസ്.
പരേതനായ പൂക്കുടി ചിണ്ടനാണ് കാർത്യായനിയമ്മയുടെ ഭർത്താവ്. മകൻ: പരേതനായ ഗംഗാധരൻ. മരുമക്കൾ: ചന്ദ്രൻ, യമുന. സഹോദരങ്ങൾ: പദ്മനാഭൻ (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്), വേലായുധൻ (റിട്ട. സിഐഎസ്എഫ്), പരേതരായ കരുണാകരൻ (റിട്ട. എയർഫോഴ്സ്), രാഘവൻ (റിട്ട. സിഐഎസ്എഫ്)