പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. തുമ്പമൺതൊടി സ്വദേശി സുജിനെ (29) യാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപത്താണ് കൊല നടന്നത്. തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നറിയപ്പെടുന്ന ബിജു, മഹി, വിജയ് എന്നിവരാണ് സുജിനെ കൊലപ്പെടുത്തിയത്. രാത്രിയുടെ മറവിൽ പതിയിരുന്നായിരുന്നു ആക്രമണം. സുജിനൊപ്പമുണ്ടായിരുന്ന ഉണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും ആക്രമണത്തിൽ കുത്തേറ്റു.
സൂര്യജിത്തും ലാലുവും ചേർന്നാണ് സുജിനെ കുത്തിക്കൊലപ്പെടുത്തിയതെനാണ് എഫ് ഐ ആർ. എഫ് ഐ ആർ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടയുണ്ടായ തർക്കത്തിന് പുറമേ പ്രതികളുടെ പരസ്യം മദ്യപാനം ചോദ്യം ചെയ്തതും സുജിനോടുള്ള വൈരാഗ്യത്തിന് കാരണമായതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
സുജിന്റെ വയറ്റിലും അനന്തുവിന്റെ തലയ്ക്കുമാണ് കുത്തേറ്റത്. ഇരുവരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും സുജിൻ മരിച്ചു. പ്രതികളെ ചിതറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. കൊല നടന്ന സ്ഥലത്ത് നിന്നും കഞ്ചാവ് പൊതികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുജിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.ഇരുട്ടിൽ മറഞ്ഞിരുന്ന് അപ്രതീക്ഷിതമായി പ്രതികൾ ആക്രമിച്ചുവെന്നാണ് കുത്തേറ്റ സുജിന്റെ സുഹൃത്ത് അനന്തു നൽകിയ മൊഴി.