ലണ്ടൻ . ഇന്റർനാഷനൽ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന്. “ഹാർട്ട് ലാംപ്’ എന്ന ചെറുകഥാസമാഹാരമാണ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്ന് സമ്മാനാർഹമായത്. മാധ്യമപ്രവർത്തക കുടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. മറ്റു ഭാഷകളിൽ നിന്ന് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ ഇൻ്റർനാഷനൽ സമ്മാനം (55 ലക്ഷം രൂപ). രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി തുക പങ്കിട്ടു നൽകും. സോൾവായ് ബാലിൻ്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദി ലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻ സെൻസോ ലാട്രോനികോയുടെ ‘പെർഫെക്ഷൻ’, ആൻ സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ എന്നിവയാണു ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റുള്ളവ.2022ലെ ഇന്റർനാഷനൽ ബുക്കർ ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടും ഓഫ് സാൻഡി’നായിരുന്നു. ബാനുവിന്റെ തന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ‘ഹാർട്ട് ലാപ്’ എന്ന കഥാസമാഹാരത്തിലുള്ളത്. 1990 മുതൽ 2023 വരെ എഴുതിയ കഥകളിൽനിന്നു തിരഞ്ഞെടുത്ത 12 എണ്ണം. 6 കഥാസമാഹാരങ്ങളും ഒരു കവിതാ സമാഹാരവും ബാനുവിന്റേതായുണ്ട്. കർണാടക സാഹിത്യ അക്കാദമി പുരസ്കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്കാരം തുടങ്ങിയവ ബാനു മുഷ്താഖിന് മുൻപു ലഭിച്ചിട്ടുണ്ട്. അഭിഭാഷകയായ ബാനു ‘ലങ്കേഷ് പ്രതിക’യിൽ 10 വർഷം റിപ്പോർട്ടറായിരുന്നു. ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദിൻ മക്കൾ: സമീന, ലുബ്ന, ആയിഷ, താഹിർ.
ശക്തമായ മഴയിൽ ചവറ പാലത്തിന്റെ കോൺക്രീറ്റ് ഭിത്തി അടർന്നുവീണു. കാഞ്ഞിരക്കൊല്ലി നിധീഷ് കൊലപാതകത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ