പഴനി: പഴനിമല മുരുകൻക്ഷേത്രത്തിലെ ഭണ്ഡാരമെണ്ണുന്നതിനിടെയാണ് ജീവനക്കാർ അതു ശ്രദ്ധിച്ചത്. ഒരു ഭണ്ഡാരത്തിൽ മാത്രം കുറേ കടലാസുകഷ്ണങ്ങൾ. പണം കുറവും. സംശയംതോന്നിയ ജീവനക്കാർ നടത്തിയ പരിശോധന എത്തിനിന്നത് ഭണ്ഡാരത്തിലെ പണം മോഷണം പതിവാക്കിയ ആളിലേക്ക്.
ദേവസ്വം ബോർഡ് അധികൃതരുടെ പരിശോധനയിൽ ഒട്ടംചത്രം സ്വദേശി മഹേന്ദ്രനെ(37) അടിവാരം പോലീസ് പിടികൂടി. ഇദ്ദേഹത്തിൽനിന്ന് 5,200 രൂപ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
ക്ഷേത്രത്തിനു പുറത്തുള്ള കവാടത്തിൽ സ്ഥാപിച്ച ഭണ്ഡാരത്തിൽനിന്നാണ് മഹേന്ദ്രൻ പണം മോഷ്ടിച്ചതെന്നു ജീവനക്കാർ പറയുന്നു. മഹേന്ദ്രൻ സ്ഥിരമായി പ്രസ്തുത ഭണ്ഡാരത്തിനു സമീപം നിൽക്കുന്നത് ജീവനക്കാർ കണ്ടെത്തി. ഭണ്ഡാരത്തിൽ പേപ്പർ ഇറക്കിവെച്ച് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്ിരുന്നത്. ഭക്തർ ഇടുന്ന പണം ഈ പേപ്പറിൽ തട്ടിനിൽക്കും.
പിന്നീട് ആരുമില്ലാത്ത സമയത്ത് മഹേന്ദ്രനെത്തി തന്ത്രപൂർവം പണം പുറത്തെടുക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞദിവസം ഭണ്ഡാരത്തിൽനിന്നു പണമെടുക്കാൻ വന്ന മഹേന്ദ്രനെ ജീവനക്കാർ കൈയോടെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.