ന്യൂഡൽഹി: സുപ്രിംകോടതിയുടെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണൻ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആർ ഗവായ് ചുമതലയേറ്റത്. നവംബർ 23 വരെ ജസ്റ്റിസ് ബിആർ ഗവായ് ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെ പി നഡ്ഡ, എസ് ജയശങ്കർ, പീയുഷ് ഗോയൽ, അർജുൻ രാം മേഘ്വാൾ, ലോക്സഭാ സ്പീക്കർ ഓം ബിർള, വൈസ് പ്രസിഡൻ്റ് വി പി ധൻകർ, മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, മുൻ പ്രസിഡൻ്റ് റാം നാഥ് കോവിന്ദ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.മലയാളി ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ ദളിത് വിഭാഗക്കാരനും ആദ്യ ബുദ്ധമത വിശ്വാസിയുമാണ് ജസ്റ്റിസ് ബിആർ ഗവായ്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ജസ്റ്റിസ് ബിആർ ഗവായ് 2003ൽ ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 2019 മെയ് മാസത്തിലാണ് ബിആർ ഗവായ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്. ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ചിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് ബിആർ ഗവായ് ഭരണഘടനാ നിയമത്തിലും ഭരണ നിർവ്വഹണ നിയമത്തിലും വിദഗ്ധനാണ്. മുൻ കേരള ഗവർണ്ണർ ആർഎസ് ഗവായിയുടെ മകനാണ് നിയുക്ത ചീഫ് ജസ്റ്റിസ് ബിആർ ഗവായ്.