ന്യൂഡൽഹി •
ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ
ഇടനിലക്കാരായതു യുഎസ് ആണോ, ഓപ്പറേഷൻ സിന്ദുർ അവസാനിച്ചോ, കശ്മീർ ചർച്ചയിൽ മധ്യസ്ഥരുണ്ടാകുമോ, മുൻനിലപാടുകളിൽനിന്ന് ഇന്ത്യ പിൻമാറുകയാണോ…. ഓപ്പറേഷൻ സിന്ദുറിന്റെ തുടർച്ചയായുണ്ടായ ഇന്ത്യ-പാക്ക് സംഘർഷം പരിഹരിച്ചതിനു പിന്നാലെ ഉയരുന്ന ഈ ചോദ്യങ്ങൾക്കെല്ലാം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്നത് ‘ഇല്ല’ എന്ന ഒറ്റ മറുപടി മാത്രം.
ശനിയാഴ്ച പുലർച്ചെ വ്യോമതാവളങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ ആക്രമണമാണു പിൻമാറ്റത്തിനു പാക്കിസ്ഥാനെ നിർബന്ധിതമാക്കിയതെന്നാണു വിലയിരുത്തൽ. പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറലാണു സംഘർഷം അവസാനിപ്പിക്കാനുള്ള സന്നദ്ധതയുമായി ആദ്യം ഫോൺ ചെയ്തത്. ഇന്ത്യയുടെ ഡിജിഎംഒയുമായി നടത്തിയ ചർച്ചകളിൽ പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു. ഏപ്രിൽ 22നു പഹൽഗാം ആക്രമണത്തിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. മോദിയുടെ സൗദി സന്ദർശന ഘട്ടത്തിലായിരുന്നു ഇത്.മേയ് ഒന്നിനു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു, ‘പാക്കിസ്ഥാനിലെ ഭീകരർക്കു ശക്തമായ തിരിച്ചടി നൽകിയിരിക്കും. അക്കാര്യത്തിൽ സംശയമൊന്നും വേണ്ട’. ബന്ധപ്പെട്ട മറ്റു രാജ്യങ്ങളോടും ഇതേ നിലപാടാണ് വ്യക്തമാക്കിയത്. മേയ് 7നു പുലർച്ചെ 1.30നു ഓപ്പറേഷൻ സിന്ദുറിനു പിന്നാലെ ഇന്ത്യൻ മിലിറ്ററി ഓപ്പറേഷൻസ് മേധാവി പാക്കിസ്ഥാൻ ഡിജിഎംഒയെ വിളിച്ച് 9 കേന്ദ്രങ്ങൾ ആക്രമിച്ച കാര്യം അറിയിച്ചു. പഹൽഗാം ആക്രമണത്തിനു മറുപടി നൽകിയെന്നും ഭീകര കേന്ദ്രങ്ങൾ മാത്രമാണു ലക്ഷ്യമിട്ടതെന്നും സാധാരണ ജനങ്ങളെയോ സൈനിക സ്ഥാപനങ്ങളെയോ ലക്ഷ്യമിട്ടില്ലെന്നും വ്യക്തമാക്കി. എന്നാൽ ഇന്ത്യയുടെ നിലപാടു ഗൗനിക്കാതിരുന്ന പാക്കിസ്ഥാൻ ഡ്രോണുകൾ ഉപയോഗിച്ചു പ്രത്യാക്രമണം ആരംഭിച്ചു.ഏഴിനും എട്ടിനും രാത്രി പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്ക് ഇന്ത്യ അതേമട്ടിൽ മറുപടി നൽകി. വെള്ളിയാഴ്ച രാത്രി യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടു പാക്കിസ്ഥാൻ ശക്തമായ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന രഹസ്യവിവരം ലഭിച്ചുവെന്ന് അറിയിച്ചതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ിരുന്നു. ‘പാക്കിസ്ഥാൻ എന്തെങ്കിലും ചെയ്താൽ പ്രതികരണം കൂടുതൽ വിനാശകരമാകും’. വാൻസിനു പ്രധാനമന്ത്രി നൽകിയ മറുപടി ഇങ്ങനെയായിരുന്നുവെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ മലയാള മനോരമ’യോടു പറഞ്ഞു.
9നു രാത്രിയും പത്തിനു പുലർച്ചെയുമായി നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിലൂടെ പാക്കിസ്ഥാൻ 26 സ്ഥലങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു. എന്നാൽ അതിനു രാജ്യം നൽകിയ തിരിച്ചടി ഏറ്റവും ശക്തമായിരുന്നുവെന്നും പാക്കിസ്ഥാനിലെ 8 നഗരങ്ങളിലെ വ്യോമതാവളങ്ങൾക്കു കനത്ത നാശം നൽകിയെന്നുമാണു സൈനികവൃത്തങ്ങൾ നൽകുന്ന വിവരം. ‘നരകതുല്യമായ ആക്രമണം’ -മുതിർന്ന സൈനികോദ്യോഗസ്ഥൻ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 10നു രാവിലെ മാർക്കോ റുബിയോ പാക്കിസ്ഥാൻ കരസേനാ മേധാവി അസിം മുനീറുമായും പിന്നാലെ എസ്. ജയശങ്കറുമായും ബന്ധപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണു പാക്കിസ്ഥാൻ സൈനികനീക്കങ്ങൾ അവസാനിപ്പിക്കാൻ സന്നദ്ധമാണെന്ന സന്ദേശം ആദ്യമായി ലഭിച്ചത്. അതേസമയം ചർച്ചകൾ ഡിജിഎംഒ തലത്തിൽ മാത്രമാണു നടക്കുകയെന്ന് ഇന്ത്യ മറുപടി നൽകിഉച്ചയ്ക്ക് ഒരു മണിക്കു പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിൻ്റെ ഫോൺ കോൾ എത്തുമ്പോൾ ഇന്ത്യൻ ഡിജിഎംഒ മറ്റൊരു യോഗത്തിൻ്റെ തിരക്കിലായിരുന്നു. പിന്നീടു 3.35നു വീണ്ടും ബന്ധപ്പെടുകയും ചർച്ചകളിൽ സൈനിക നീക്കങ്ങൾ നിർത്താൻ തീരുമാനിക്കുകയുമായിരുന്നു. യുഎസ്, സൗദി തുടങ്ങി പല രാജ്യങ്ങൾ സംഘർഷം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നും എന്നാൽ ചർച്ചകളിൽ ആരും ഭാഗമായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിലെ വൃത്തങ്ങൾ പറഞ്ഞു. ‘സൈനിക നടപടികൾ അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒ തലത്തിൽ മാത്രമാണു നടന്നത്. മുൻപും അതാണു രീതി. തുടർന്നും അതായിരിക്കും. മുന്നാമതൊരാൾ ചർച്ചകളിൽ ഭാഗമായിട്ടില്ല’. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ തലത്തിലും ചർച്ചകൾ നടന്നിട്ടില്ലെന്നാണു ബന്ധപ്പെട്ടവർ നൽകുന്ന വിവരം.