ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാർ വിമാനം പുറപ്പെടേണ്ട സമയത്തിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് വിമാനക്കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള കമ്പനികളാണ് യാത്രക്കാർക്കുള്ള നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ ശക്തമാക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) ഉത്തരവ് കണക്കിലെടുത്ത്, സുഗമമായ ചെക്ക്-ഇൻ, ബോർഡിങ് എന്നിവ ഉറപ്പാക്കാനാണ് വിമാനക്കമ്പനികൾ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിമാനത്താവളങ്ങളുടെ ടെർമിനൽ കെട്ടിടത്തിലേക്ക് സന്ദർശകർ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വിമാനങ്ങൾക്കും സെക്കൻഡറി ലാഡർ പോയിൻ്റ് പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരെയും അവരുടെ ഹാൻഡ് ബാഗേജും വീണ്ടും പരിശോധിക്കുന്ന രീതിയാണിത്. പ്രാഥമിക സുരക്ഷാ പരിശോധനകൾക്ക് പുറമേയാണിത്.
ജമ്മുവിനെയും പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പരാജയപ്പെടുത്തിയതിന് ശേഷമാണ് ബിസിഎഎസ് നിർദേശം.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേയ് 10 വരെ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിരുന്നു. ഇതോടെ വ്യാഴാഴ്ച ആഭ്യന്തര വിമാനക്കമ്പനികൾക്ക് വ്യാഴാഴ്ച 430 വിമാനങ്ങളാണ് റദ്ദാക്കേണ്ടിവന്നത്. ബുധനാഴ്ച മുന്നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.