രാജ്യത്ത് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിന്റെ 4ജി വിന്യാസം പൂര്‍ണതയോടടുക്കുന്നു. ഒരു ലക്ഷം 4ജി സൈറ്റുകള്‍ ലക്ഷ്യമിടുന്ന ബിഎസ്എന്‍എല്‍ ഇതിനകം 93,450 ടവറുകള്‍ പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ ടവറുകള്‍ സ്ഥാപിക്കുന്നത്.
‘നമ്മള് 93,450 4ജി ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇനിയുമേറെ മുന്നേറാനുണ്ട് എന്നറിയാം. എങ്കിലും ആ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്’ എന്നും ടെലികോം മന്ത്രി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2025-ന്റെ കര്ട്ടന് റെയ്സര്‍ പരിപാടിയില്‍ വ്യക്തമാക്കി. സി-ഡോട്ടും ബിഎസ്എന്‍എല്ലും തേജസ് നെറ്റ്വര്ക്കും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും (ടിസിഎസ്) ചേര്‍ന്നാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനായി 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. ഈ സംഘങ്ങളും ചേര്‍ന്നാണ് 22 മാസം കൊണ്ട് രാജ്യത്തെ ആദ്യ തദ്ദേശീയ 4ജി നെറ്റ്വര്‍ക്ക് സ്ഥാപിച്ചത് എന്ന് അദേഹം കൂട്ടിച്ചേര്‍ത്തു
തദ്ദേശീയമായ 4ജി സാങ്കേതികവിദ്യയുള്ള അഞ്ചാമത്തെ രാജ്യം മാത്രമാണ് ഇന്ത്യയെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ചൈന (വാവെയ്, ZTE, ഫിന്‍ലാന്‍ഡ് (നോക്കിയ), സ്വീഡന് (എറിക്സണ്), ദക്ഷിണ കൊറിയ (സാംസങ്) എന്നീ രാജ്യങ്ങളാണ് പ്രാദേശികമായി 4ജി സാങ്കേതികവിദ്യ വികസിപ്പിച്ച മറ്റ് നാല് രാജ്യങ്ങള്‍.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യമാണ് രാജ്യത്ത് ബിഎസ്എന്‍എല്ലിനായി 4ജി നെറ്റ്വര്‍ക്ക് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. 19,000 കോടി രൂപയുടെ കരാറില്‍ ടിസിഎസിന്റെ മേല്‍നോട്ടത്തില്‍ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് കീഴില്‍ തന്നെയുള്ള തേജസ് നെറ്റ്വര്ക്കും ബിഎസ്എന്‍എല്ലിന്റെ 4ജി വിന്യാസത്തില്‍ ഭാഗമാണ്. രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകള്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനായി സ്ഥാപിക്കുകയാണ് ഈ കണ്‍സോഷ്യത്തിന്റെ ലക്ഷ്യം.
18,685 സൈറ്റുകളിലേക്കായുള്ള 4ജി മൊബൈല്‍ നെറ്റ്വര്‍ക്ക് സ്ഥാപനത്തിനും മെയിന്റനന്‍സിനുമായി ടാറ്റ കൺസൾട്ടൻസി സർവീസസിന് 2,903 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ (എപിഒ) ബിഎസ്എൻഎൽ അടുത്തിടെ നല്‍കിയിരുന്നു. 2023-ൽ ടിസിഎസിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ഇന്ത്യയിലുടനീളം 4ജി നെറ്റ്വർക്ക് വിന്യാസത്തിനായി ബിഎസ്എൻഎല്ലിൽ നിന്ന് 15,000 കോടിയിലധികം രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നേടിയിരുന്നു. അന്നത്തെ ഒരു പ്രധാന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുതിയ എപിഒ ധാരണയും.